
കൊച്ചി: മുൻകൂർ ജുഡീഷ്യൽ അനുമതിയില്ലാതെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. എൻ.ഡി.പി.എസ് കേസിൽ പ്രതിയായ വ്യക്തിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കാറിൽ 1.899 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചുവെന്നാരോപിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന്റെ കാരണം നിയമപ്രകാരം പ്രതിയെ അറിയിക്കാത്തതിനാൽ ആദ്യത്തെ അറസ്റ്റ് അസാധുവാണെന്ന് കണ്ട് മജിസ്‌ട്രേറ്റ് പ്രതിയെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കോടതിയുടെ മുൻകൂർ അനുമതി വാങ്ങുകയോ കൃത്യമായ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാതെ അന്വേഷണ ഏജൻസി പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത് പ്രതി സമർപ്പിച്ച ഹർജിയിലാണ് ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. പ്രാരംഭ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുമ്പോൾഅന്വേഷണ ഏജൻസി പുനരാറസ്റ്റിനായി രേഖാമൂലം അപേക്ഷ നൽകണമെന്നും മജിസ്‌ട്രേറ്റ് പ്രതിയുടെ വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി.
മജിസ്‌ട്രേറ്റിന്റെ അനുമതി പരോക്ഷമായി (Implied) ലഭിച്ചതായി കണക്കാക്കാൻ കഴിയില്ലെന്നും, പൗരന്റെ മൗലികാവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ അത്തരം അനുമാനങ്ങൾക്ക് സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിയെ റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിയും കോടതി വിമർശിച്ചു.
തുടർന്ന്, മുൻ ഉത്തരവുകൾ പാലിക്കാത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി രജിസ്ട്രിയോട് മജിസ്‌ട്രേറ്റിനോടും സെഷൻസ് കോടതിയോടും ആവശ്യപ്പെടുകയും, ഉത്തരവിന്റെ പകർപ്പ് കേരളത്തിലെ എല്ലാ ക്രിമിനൽ കോടതികൾക്കും അയച്ചുനൽകാൻ നിർദ്ദേശം നൽകുകയും ചെയ്തു.











